Tuesday, 8 January 2019

മഴയും... പ്രണയവും .....


കോരി ചൊരിയുന്ന  മഴ ....

ഇടിമിന്നൽ വെട്ടി തുടങ്ങിയപ്പോളേ ഹരിനാരായണനു ചിരി വന്നു .
നിമിഷങ്ങൾക്കുള്ളിൽ മുഴങ്ങാൻ  പോകുന്ന ഇടി വെട്ടുന്നതിന്റെ ശബ്ദത്തിനൊപ്പം നടുങ്ങുന്ന ആമിയുടെ  മുഖം, നോക്കാതെ തന്നെ അവനു മനസ്സിൽ കാണാമായിരുന്നു.

വിവാഹം  കഴിഞ്ഞു മലമുകളിൽ ഉള്ള വീട്ടിലേക്കു താമസമായി നാളുകൾ ആകുംമുൻപേ, വർഷത്തിൽ മുക്കാൽപാതിയും മഴ പെയ്യുന്ന, അവിടുത്തെ മഴക്കാലം തുടങ്ങി.


അവൾ മഴയെ പ്രണയിക്കുന്നവൾ ആയിരുന്നു... മഴയത്തു സ്വയം മറന്നു, സർവ്വതും സമർപ്പിച്ചു, ആമി നില്കുന്നത് കാണുമ്പോൾ, ശെരിക്കു പറഞ്ഞാൽ അൽപ്പം കുശുമ്പുപോലും തോന്നിയിരുന്നു. പക്ഷെ ഇടിവെട്ടുന്ന മഴ അവൾക്കു പണ്ടേ ഇഷ്ടമല്ലത്രെ ... ഇടിവെട്ടുമ്പോൾ നിർത്താതെ രാമനാമം ചൊല്ലുന്ന, വലിയമ്മുമ്മയുടെ പുറകിൽ അഭയം തേടുന്ന ആമിക്കുട്ടിയുടെ കഥ, പരിചയപെട്ടു നാളുകൾക്കുള്ളിൽ മഴയോടുള്ള പ്രണയത്തെ കുറിച്ച് പറയുമ്പോൾ അവൾ പറഞ്ഞിരുന്നു.

ജോലിയുടെ വല്ലാത്ത തിരക്കിൽ ആയിരുന്നു അന്ന്. അതുകൊണ്ട് തന്നെ മഴ പെയ്തുതുടങ്ങിയത് അറിഞ്ഞതേയില്ല. ഇടിവെട്ടിയപ്പോളാണു പുറത്തു മഴ ശക്തി പ്രാപിച്ചത് ശ്രദ്ധയിൽപെട്ടത്. അടുത്ത നിമിഷം മൊബൈൽ നിർത്താതെ മുഴങ്ങാൻ തുടങ്ങി.

ആമിയാണ്...ഫോണെടുത്തു...

"ഹരി"... ശബ്ദത്തിൽ തന്നെ എന്തോ പന്തികേട് തോന്നി...
"പറ ആമി....എന്തെ പറ്റിയെ?"
"ഹരി, ഒന്ന് വേഗം വീട്ടിലേക്കു വരാൻ പറ്റുമോ?"

അഞ്ചു  നിമിഷത്തിന്റെ പോലുമില്ല വീടും ഓഫീസും തമ്മിൽ ദൂരം, എങ്കിലും വിവാഹം പ്രമാണിച്ചു എടുത്ത അവധികളുടെ പണി പിടിപ്പതു ഉണ്ടായിരുന്നു...

"എന്തെ ആമി? കുറച്ചു പണികൂടെ ഉണ്ട്. തീർത്തിട്ട് വന്നാൽ മതിയോ?"

മറുതലയ്ക്കൽ അനക്കമില്ല .......
നല്ലൊരു ഇടിമുഴങ്ങി .... ഒരു തേങ്ങലോടെ ഫോൺ കട്ട് ആയി.

ഇടിമുഴക്കത്തോടുള്ള ആമിയുടെ ഭയം വെറും വാക്കുകളിൽ മാത്രമല്ലായിരുന്നു എന്ന് ഓർമ്മവന്ന ഹരി, ജോലി മതിയാക്കി വേഗം വീട്ടിലേക്കു നടന്നു...
കോളിങ്‌ ബെൽ അടിച്ചുതീരും മുൻപേ കതകു തുറന്നു, തൻറെ നെഞ്ചോട് ഒരു പൂച്ചകുട്ടിയെ പോലെ പേടിച്ചരണ്ടു  പറ്റിച്ചേർന്ന ആമിയെ ഒരിക്കലും മറക്കാനാകില്ല......



ഭയന്ന് വാതിലിനു പിന്നിൽ പതുങ്ങി ഇരിക്കുകയായിരുന്നത്രെ... ഇടിവെട്ടുമ്പോൾ ആരെയും കണ്ടില്ലെങ്കിൽ പേടിവരാതിരിക്കാൻ അമ്മുമ്മ പറഞ്ഞുകൊടുത്ത വിദ്യ വര്ഷങ്ങള്ക്കു ശേഷവും ആമി മറന്നിരുന്നില്ല....

വല്ലാത്തൊരു ഇടിമുഴക്കം ഹരിനാരായണൻറ്റെ
ചിന്തകളെ മുറിച്ചു.
തന്റെ അരികിൽ ആമിയില്ല...
അവളെ തിരഞ്ഞ കണ്ണുകൾ, വരാന്തയുടെ കോണിൽ കണ്ണടച്ചു, ഈറനാൽ പാതിയും നനഞു നിൽക്കുന്ന, ആമിയിൽ ചെന്ന് നിന്നു.
അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഒരൽപം ആശ്ചര്യം തോന്നാതിരുന്നില്ല; അവളേറ്റവും ഭയപ്പെട്ടിരുന്ന ഇടിമിന്നലും കൂടെ കാതടപ്പിക്കും വിധം ഇടിമുഴക്കങ്ങളും മത്സരിച്ചു വന്നുകൊണ്ടേയിരുന്നു. ആമി എന്നാൽ ഒരു ശിലപോലെ നില്കുന്നു... ഒരുപാടു ചോദ്യങ്ങൾ ഹരിയുടെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു...

ആമിയുടെ അരികിലെത്തി, അവളുടെ മുഖത്തേക്ക് നോക്കിയതും തൻ്റെ ചോദ്യങ്ങൾ  തനിക്കു നേരെ തന്നെ തിരിയുംപോലെ ഹരിക്കു തോന്നി.

"ദേ ... തന്നെ കെട്ടിയാലും മഴയുമായുളള എന്റെ അവിഹിതം ഞാൻ തുടരും കേട്ടോ" എന്ന് പറഞ്ഞിരുന്ന, മഴയെ പ്രണയിച്ചിരുന്ന ആമിയെ അവളുടെ മുഖത്ത് ഹരിക്കു കണ്ടെത്താനായില്ല.



ആരുടെയോ ക്രോധശരം പോലെ ഭൂമിയിൽ പതിക്കുന്ന ഓരോ മിന്നലിനോടും തന്റെ പ്രാണനെടുക്കാൻ കേഴുന്ന ആമിയുടെ നിർവികാരമായ മുഖം, നോക്കി നിൽക്കാനായില്ല ഹരിക്ക്.

തന്റെ നെഞ്ചോട് പറ്റിച്ചേർന്നു നിന്നിരുന്ന ആമിയെ, ഈ കോടതി വരാന്തയുടെ അറ്റത്തു, തനിച്ചു നിർത്തുംവരെ കൊണ്ടെത്തിച്ചതിൻ്റെ  കുറ്റബോധത്തോടെ, ഡിവോർസ് പേപ്പർസ് മുറുക്കെപ്പിടിച്ചു ഹരി തിരികെ നടന്നു....

രചനാഋതു



ചിത്രങ്ങൾക്കു കടപ്പാട് : ശ്രുതി നമ്പൂതിരിയുടെ "ചാരുലത"

1 comment: